Monday, February 15, 2010

ശാസ്താവിനോട്‌

ഹരിഹരപുത്രന്റെ തിരുനാമം ജപിക്കുമ്പോൾ
അതിരറ്റ സന്തോഷമെൻ ഹൃദയത്തിൽ നിറയുന്നു
കലികാലവൈഭവത്താൽ ഉരുകും ഹൃദന്തങ്ങളിൽ
പുതുമഴയായിവരും ശരണമന്ത്രങ്ങളെല്ലാം
അതിരില്ലാമോഹങ്ങളാൽ കദനം ചുമക്കുന്നോർ
ഞങ്ങൾക്കഭയമേകീടണേ നിത്യചൈതന്യമേ!
അകതാരിൽ അമരുന്ന ചൈതന്യമറിയാതെ
അലയുന്നു നാം വൃഥാ ശിൽപത്തിൻ ഭംഗി കാണാൻ.
അഴകോടെ ഒഴുകിയെത്തും പമ്പയിൽ കുളിച്ചുതോർത്തി
മലനിരകൾ താണ്ടി തളർന്നിരിക്കുമ്പോൾ
ഒരു ചെറുതെന്നെലായ്‌ എന്നരികിലെത്തണേ
പരിതാപമകറ്റുവാൻ തമ്പുരാനേ!
തിരുമുമ്പിലെത്തി കൈ കൂപ്പി നിന്നിടുമ്പോൾ
നിറയണേ ഹൃദയത്തിൽ നിൻ ദിവ്യരൂപം
ഒടുവിൽ മലയിറങ്ങി കദനക്കടലിലാണ്ടു
വഴിയറിയാതെ ഞങ്ങളലഞ്ഞിടുമ്പോൾ
ഒരുമണിവിളക്കായ്‌ അകതാരിൽ തെളിയണേ
ഒരുകോടി ഭാനുസമപ്രഭാപൂരമേ!

Friday, January 22, 2010

കാവിലമ്മയോട്‌

കുന്തിപ്പുഴയുടെ തീരത്തു നിൽക്കുന്ന
ചന്തമിയന്നൊരു ദേവിതൻ ക്ഷേത്രത്തിൽ
വാണരുളീടുന്നു ദേവി മഹേശ്വരി
ദാരികനെ കൊന്ന ശ്രീഭദ്രകാളി!
ദേവിതൻ കൺകളിൽ തിനാളമുണ്ട്‌
സർവ്വവും പൂതമാക്കുമൊരഗ്നി
ഒരുകയ്യിൽ ഒളിമിന്നും പടവാളുമുണ്ട്‌
മറുകയ്യിൽ കൂർത്ത ചുരികയുമുണ്ട്‌
ഇനിയൊരു കയ്യിലോ ശൂലവുമുണ്ട്‌
ഇതരത്തിൽ ദാരികൻ തലയുമുണ്ട്‌
കണ്ണിൽ സ്ഫുരിക്കുമൊരഗ്നിയാലെന്റെ
ഉള്ളിലഹങ്കാരം ഭസ്മമാകട്ടെ!
കയ്യിലമരും പടവാളു കൊണ്ടെന്റെ
ഉള്ളിലസൂയതൻ വേരറുക്കട്ടെ!
മൂർച്ചയേറും ചുരികയാലെന്നുടെ
കാമമോഹങ്ങളെ ഛേദിച്ചിടട്ടെ!
വേറിട്ട ദാരികൻ തലയെന്നപോലെ
മാറട്ടെ എന്നിലെ മദമാത്സര്യങ്ങൾ!
ദാരികനെന്നിൽ തലയുയർത്തും നേരം
ശൂലത്താലവനുടെ തലയറുത്തീടണേ!

Wednesday, January 20, 2010

പുഴയുടെ രോദനം

താഴത്തു താളത്തിൽ ഇഴയും പുഴയുടെ
തീരത്തു ഞാൻ വന്നു നിന്ന നേരം
മണൽ വാരി ശോഷിച്ചു ചാലായിമാറിയ
പുഴയുടെ രോദനം ചെവിയിലെത്തി.
"ജലമൂറ്റിയെടുത്ത മനുഷ്യരെൻ
ജലനിധിയാകവെ കവർന്നെടുത്തു
മണൽ വാരിവാരിയിനിയവരെന്റെ
വാരിയെല്ലും മുറിച്ചെടുക്കും
അനുദിനം തള്ളുന്ന മാലിന്യമിന്നെന്റെ
ശ്വാസഗതിയ്കും തടസ്തമായി!
മീൻ പിടിക്കാൻ വിഷം കലക്കിയവരെന്റെ
മക്കളെയെല്ലാം കൊന്നൊടുക്കി
എന്നു വരുമിനി ധന്യരാം മാനവർ
ഭഗീരധനെപോൽ പ്രയത്നശാലി!
അന്ത്യശ്വാസം വലിക്കുമൊരമ്മതൻ
ചാരത്തിരിക്കാൻ,ഒന്നു തലോടുവാൻ!!!

Friday, July 10, 2009

വെള്ളിത്തിര

അമ്പലമേടിൻ പടിഞ്ഞാറെ ചെരുവിലായ്‌
ആയിരം തിരി കത്തിയടങ്ങവേ
മാനത്തിൻ മുറ്റത്തൊരഞ്ചാറു പെണ്ണുങ്ങൾ
കുംകുമചേലയുടുത്ത്രുങ്ങീ
ആലിനെത്തൊട്ടു വലം വെക്കും മുഖങ്ങളിൽ
ആരോമലേ നിന്നെ ഞാൻ പരതി നിന്നൂ
അന്തിച്ചുവപ്പിൽ തുടുത്ത മുഖവുമായ്‌
മന്ദഹസിച്ചു നീയണഞ്ഞനേരം
ഹർഷോന്മാദത്താൽ പരിസരം നഷ്ടമായ്‌
ഇത്തിരി നേരം ഞാൻ തരിച്ചു നിന്നൂ
ആയുസ്സിന്റെ തുണ്ടുമായ്‌ പകലവൻ
എന്നും പടിഞ്ഞാറു മറയുന്ന നേരം
ആവിർഭവിക്കും എൻ മനസ്സാം വെള്ളിത്തിരയിൽ
ദിവ്യമാം നിന്റെ മനോജ്ഞരൂപം.

Tuesday, June 16, 2009

ഇഷ്ടം വിചിത്രം

ഇഷ്ടമാണെനിക്കിന്നും എൻ മുത്തശ്ശി പാർത്ത വീടും
ഈ നാട്ടിൻപുറത്തിൻ മാറ്റുകൂടുമോരമ്പലവും.
അമ്പലമുറ്റത്തുള്ളോരാൽത്തറയെനിക്കിഷ്ടം
ആൽത്തറമേലിരുന്നു സൊള്ളുവാനേറെയിഷ്ടം
ആൽത്തറമേലെനിന്നും വിശറിവീശുമൊരു-
വൃദ്ധനാമാൽമരവുമെത്രയുമെനിക്കിഷ്ടം.
ആൽത്തറക്കരികിൽ നിൽക്കും മാവിനെയെനിക്കിഷ്ടം,
ആരുകൾ നിറഞ്ഞുള്ള മാങ്ങയുമെനിക്കിഷ്ടം.
അമ്പലക്കുളത്തിൽ കൂത്തുമറിയാനെനിക്കിഷ്ടം
ആറാട്ടുകുളിക്കുവാനോ അതിലുമേറെയിഷ്ടം.
പഴയതാം തറവാട്ടിലെ ഗന്ധമെനിക്കിഷ്ടം
കൊയ്തുകൂട്ടിയനെല്ലിൻ മണവുമെനിക്കിഷ്ടം
കൗതുകമേറുമെനിക്കെൻ പെണ്ണിന്റെ ഗന്ധമിഷ്ടം
പുതുമഴ പെയ്താൽ മന്നിൻ മണവുമെനിക്കിഷ്ടം.

Monday, April 27, 2009

ഗുരുനാഥൻ

എന്റെ ഗുരുനാഥനച്ചുവമ്മാവൻ
അച്ഛനുമമ്മക്കുമേറെ പ്രിയങ്കരൻ
കാഴ്ചയിൽ ശ്രീമാൻ,വാക്കിലൊ സൗമ്യനും
വേഴ്ചക്കോ ഉത്തമൻ,ഋജുത്വം ധരിച്ചവൻ
വശ്യമാം പുഞ്ചിരി സ്വായത്തമായവൻ,
വിശ്വാസയോഗ്യൻ,പരഗുണതൽപരൻ
ശിഷ്യസമ്പത്താൽ സമ്പന്നനായവൻ
നിശ്ചയദാർഢ്യം കൈമുതലുള്ളവൻ
ബാല്യത്തിലെന്നെ കേൾപ്പിച്ച കഥകൾ
ഇന്നുമെന്നുള്ളിൽ തെളിഞ്ഞുനിൽപ്പൂ.
രാമായണത്തിലെ രാമനും സീതയും
കുരുക്ഷേത്രഭൂവിലെ നായകന്മാരും
വാശിയേറീടും ഭാരതയുദ്ധത്തിൽ
വീ ററ്റ പാർത്ഥനു ധൈര്യമേകാൻ
ഗീത ചമച്ചൊരു ജ്ഞാനിതൻ രൂപവും
ഇന്നുമെന്നുള്ളിൽ തിളങ്ങി നിൽപ്പൂ.
എന്നിലെയെന്നെ ഞാനാക്കിമാറ്റുവാൻ
എൻ ഗുരുനാഥൻ പകർന്നൊരു സ്വാധീനം
നന്ദിയോടെ സ്മരിക്കുന്നീ വേളയിൽ
ധന്യതയേറുമീ ഭരണി നാളിൽ.
ആയിരം ചന്ദ്രനെക്കാണുമീ സുദിനത്തിൽ
ആരോഗ്യമോടെ ഇനിയും കഴിയുവാൻ
എൻ ഗുരുനാഥനു ഭാഗ്യം ലഭിക്കട്ടെ!!
എങ്ങും നിറഞ്ഞവൻ തുണച്ചിടട്ടെ!!

Wednesday, April 22, 2009

മുത്തശ്ശനും ജപ്തിയും

കുന്നത്തു വാസമുറപ്പിച്ചൊരാസാമി
കിട്ടുവാനുള്ള തൻ പണം പിരിക്കുവാൻ
എത്തിയൊരിക്കൽ മുത്തശ്ശന്റെ മുന്നിൽ
കുത്താമ്പുള്ളിക്കാരൻ ആമീനുമൊന്നിച്ച്‌

കത്തും വെയിലിൽ നടന്നുവലഞ്ഞൊരു
കുത്തമ്പുള്ളിക്കാരൻ തരകന്റെ ദാഹം
ഒട്ടുമുക്കാലും ശമിപ്പിച്ചു-മുത്തശ്ശി
കുട്ടിച്ചെമ്പിൽ കലക്കിയ സംഭാരം.
പാരം വിശപ്പാൽ വലഞ്ഞ തരകനും
പാതിയടഞ്ഞ തൻ കൺകൾ തുടച്ചിട്ടു
ചാരുകസേരയിൽ കുനിഞ്ഞിരിക്കും
മുത്തശ്ശനോടിങ്ങനെ ചൊല്ലി മെല്ലെ-
"പത്തു നാഴിക താണ്ടി ഞാനത്തിയീ
കാട്ടുമുക്കിൽ, അഹോ, നിങ്ങൾ കേൾക്കണം
കിട്ടിയില്ലെനിക്കൊന്നും കഴിക്കുവാൻ
കിട്ടുമോ വല്ലതും പശിയടക്കാൻ?"
കട്ടുപ്പത്തായത്തിൽ ചാരിക്കിടക്കുന്ന
മുത്തശ്ശിയെ നോക്കിപ്പറഞ്ഞു മുത്തശ്ശനും
"വിശന്നുവരുന്നവൻ വൈശ്വാനരനത്രേ!
കൊടുക്കുക വല്ലതും ബാക്കിയുണ്ടെങ്കിൽ"
വാഴയില തൻ നടുത്തുണ്ടമൊന്നതിൽ
ചോറുകൊണ്ടു മെനഞ്ഞൊരു കുന്നിന്മേൽ
മോരു വീഴ്തിയ കൂട്ടാൻ,കടുമാങ്ങയും
കൂട്ടിക്കുഴച്ചു കഴിച്ചു തരകനും
ഏമ്പക്കം വിട്ടു എണിട്ടൊരാമീൻ പിന്നെ
കൈ കഴുകി പടിമേലിരുന്നപ്പോൾ
മുത്തശ്ശൻ നൽകിയ പാളവിശറി
വീശി,തണുപ്പേറ്റി പറഞ്ഞു പതുക്കവേ-
"ആസാമിക്കു കൊടുക്കുവാനുള്ളൊരു,കാശ്‌
തൊണ്ണൂ റുറുപ്പിക നിങ്ങൾ കൊടുക്കുകിൽ
ജപ്തിനടപടി വേണ്ടെന്നു വച്ചിടാം
എന്റെ പണികളും കുറഞ്ഞു കിട്ടീടും"
"ചില്ലിക്കാശു ഞാനവനു കൊടുക്കില്ലാ
ജപ്തിനടപടി നിങ്ങൾ തുടങ്ങുക
ഉണ്ടു തൊഴുത്തിൽ ചോത്രയന്നൊരു പശു
പത്തു പെറ്റവൾ,പാലു തരുന്നവൾ
തെക്കുപടിഞ്ഞാട്ടു കൊമ്പു ചെരിഞ്ഞവൾ
നിങ്ങൾക്കു കൂട്ടാമവളേയും കുടെ!"
ഇപ്രകാരം കേട്ടു തെല്ലു കുപിതനായ്‌
ഇറങ്ങിനടന്നു നെടുമ്പുരയിലേക്കയാൾ
കാത്തു നിന്നീടും ആസാമി തന്നുടെ
കർണ്ണപുടത്തിൽ മന്ത്രിച്ചു തരകനും
"എന്നാൽ ഞങ്ങൾ കൊണ്ടു പൊകട്ടെ പയ്യിനെ"
എന്നു പറഞ്ഞവർത്തൊഴുത്തിൽ കടക്കവെ
ചാടിയെണീറ്റു മുത്തശ്ശൻ കസേരയിൽനി-
ന്നുരിയെടുത്തൂ വടി വളയിൽ നിന്നും
"പയ്യിനെ തൊട്ടാൽ- ചതക്കും ഞാൻ രണ്ടിനേം"
എന്നലറിയടുക്കുന്ന മുത്തശ്ശനെ
കണ്ടു ഭയന്നൊരാസാമിയും ആമീനും
ഒട്ടച്ചാട്ടത്തിൽ പടിക്കു പുറത്തു പോയ്‌!.