Thursday, June 26, 2008

അമ്മ

'അമ്മേ രക്ഷിക്കണേ'എന്നാണെന്‍ പ്രാര്‍ത്ഥന
എന്നും ഞാന്‍ രാത്രി കിടക്കുന്ന നേരം
'അമ്മേ രക്ഷിക്കണേ' എന്നു ഞാന്‍ ചൊല്ലുന്നു
എന്നും ഞാന്‍ കാലത്തെണീക്കുന്ന നേരം

അമ്മ പഠിപ്പിച്ച നാമങ്ങളെല്ലാം
മങ്ങാതെ നില്‍ക്കുന്നെന്‍ മുന്നിലിന്നും
അമ്മ കാണിച്ച വഴികളിലൊന്നിലും
മുള്ളുകളിതുവരെ കണ്ടതില്ല

കാലം നശിപ്പിച്ചു അമ്മ തന്‍ ലാവണ്യം
ചിത്തവിശുദ്ധിയെ തൊട്ടതില്ല
മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും

Saturday, June 21, 2008

അമ്മ

എക്കാലവും എന്നമ്മ ചെയ്യും തപസ്സിന്‍ ഫലം
ഇക്കാലവും നിര്‍ലോപമെനിക്കു ലഭ്യം'
പില്‍ക്കാലമൊരു പ്രത്യുപകാര വാഞ്ഛ വന്നാല്‍
പത്തെങ്കിലും ജന്‍മമെടുക്കണമതു ചെയ്തു തീര്‍ക്കാന്‍
ഇന്നേവരെ ഞാന്‍ നേടിയ പണം,പദവി,പ്രശസ്തി
എല്ലാമൊരു തുലാത്തട്ടിലടുക്കി വെച്ചാല്‍
തെല്ലെങ്കിലുമുയര്‍ത്തുവതിനാകയില്ല മറുതട്ടിനെ-
ഉണ്ടെങ്കിലതില്‍ അമ്മതന്‍ തപസ്സിണ്റ്റെ ഭാരം
ഒരു പുരുഷനുമതറിയുക സാദ്ധ്യമല്ലൊരിക്കലും
ഒരു തരുണിയുടെ ഗര്‍ഭകാലക്ളേശമൊന്നും
ഇതുമതിയവളെ ഒരുപടി മുകളില്‍ നിര്‍ത്താന്‍
പരിമിതികളെറെയീ സ്ത്രീ ജന്‍മത്തിലെങ്കിലും
എല്ലാടവും തിങ്ങി നിറഞ്ഞുനില്‍ക്കും
അവ്യക്തമാം ശക്തിയെ മനസ്സിലാക്കാന്‍
ഏതെങ്കിലുമൊരു രൂപകല്‍പന വേണമെങ്കില്‍
വേറില്ലൊരു ചാരുരൂപമതമ്മ മാത്രം

Sunday, June 15, 2008

അമ്മയും അക്ഷരവും

'അ' എന്നൊരക്ഷരം
ആദ്യത്തെയക്ഷരം
ആദ്യത്തെ അക്ഷരം
അവ്യയം അക്ഷരം

'അമ്മ'തന്നാദ്യത്തില്‍
'അ' എന്നൊരക്ഷരം
അമ്മതന്നാണല്ലൊ
പ്രത്യക്ഷമക്ഷരം

അമ്മ പഠിപ്പിച്ചു
'അ' എന്നൊരക്ഷരം
അമ്മയറിയുന്നു
മുഴുവനുമക്ഷരം
അമ്മ പഠിപ്പിച്ചു
സര്‍വ്വവുമക്ഷരം

ഭജഗോവിന്ദം

മുറ്റത്തെ മുല്ലയില്‍ പൊട്ടിച്ചിരിക്കുന്ന
മൊട്ടുകളെന്നോടു ചൊല്ലിയതിങ്ങനെ
"ഇന്നുത്രിസന്ധ്യയില്‍ ഞങ്ങള്‍ വിരിയുമ്പോള്‍
ചുറ്റും പരത്തും സുഗന്ധത്തെ വെല്ലുവാന്‍
മറ്റൊരു ഗന്ധമീ മന്നിലുണ്ടോ? ചൊല്ലുക
സത്തമ തെല്ലുമടിയാതെ"
ഉണ്ടെന്നുമില്ലെന്നും ചൊല്ലിയില്ലാ ഞാന്‍
ദീപ്തമാം സ്വപ്നത്തില്‍ മുങ്ങി നില്‍ക്കേ!

ഇന്നു രാത്രിയീ മുല്ല വിരിയുമ്പോള്‍
കോര്‍ക്കണം മാലകള്‍ എന്‍സഖിക്കായ്‌
അഴകെഴു മവളുടെ വാര്‍മുടിക്കെട്ടില്‍ ഞാന്‍
പുതുമണമുയരുന്ന മാലകള്‍ ചാര്‍ത്തവെ
വിരിയുമവളുടെയധരത്തില്‍ പുഞ്ചിരി
തെളിയുമവളുടെ കണ്‍കളില്‍ ജ്യോതിയും
ഒരുപരിരംഭണം!ഒരു ചുടുചുംബനം!
നിറയുന്നു മനതാരില്‍ നിറങ്ങളേറെ

പൂക്കളിറുക്കുവാന്‍ മുറ്റത്തേക്കിറങ്ങവേ
കണ്ടു കൂറ്റനാം അജം നില്‍പൂ മുല്ലക്കരികെ
രൂക്ഷമാം നോട്ടം നൊക്കി,അത്ഭുത്സ്തബ്ധനായ്‌ ഞാനും
നാമജപം നിര്‍ത്തീ പിന്നെയെന്നോടായ്‌ ചൊല്ലിയിങ്ങനെ
"കല്ലെടുക്കാന്‍ കുനിയേണ്ട,എറിയേണ്ട എന്നെ നീ
എന്നെയിങ്ങോട്ടയച്ചതാരെന്നറിയുമോ നീ?
നിന്നിലുമെന്നിലുമീമണ്ണിലുമാകാശത്തും
ഈ കല്ലിലും മുള്ളിലും പോലും നിറയും പരാശക്തി!
ഇന്നു ഞാന്‍ ഹോമിച്ചുവെന്‍ വൈശ്വാനരാഗ്നിയില്‍
പെണ്ണിനോടുള്ള നിന്നൊടുങ്ങാത്ത മോഹവും
ഈ മുല്ലക്കു തന്‍ പൂവിന്‍ ഗന്ധത്തിലഹങ്കാരവും;
ഞാനിപ്പോള്‍ പൂര്‍ണ്ണ സംതൃപ്തന്‍,
ഇനി പോയ്‌വരട്ടെ വേണ്ടതില്ലൊട്ടും ദു:ഖം,
നിങ്ങള്‍ക്കിനി നല്ലതേ വരൂ വേണ്ടതിതു മാത്രം-
"ഭജിക്കുക ഗോവിന്ദനെ"!